കനത്ത സുരക്ഷയുമായി  പൊലീസ്: 1728 പേര്‍ ഡ്യൂട്ടിക്ക്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായി വന്‍ ക്രമീകരണങ്ങള്‍ ഒരുക്കി പൊലീസ്. ജില്ലയിലെ 2331 പോളിങ് ബൂത്തുകളിലേക്കായി സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരുള്‍പ്പെടെ 1728 പേരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 
ആകെയുള്ള പോളിങ് ബൂത്തുകളെ  ഉള്‍പ്പെടുത്തി 150 ഗ്രൂപ് പട്രോളിങ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.  ഇതില്‍ ഒരു ഓഫിസറും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകുമെന്ന ് ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു.
അടിയന്തര ക്രമസമാധാനപ്രശ്നങ്ങള്‍ നേരിടാന്‍ ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ടെന്ന ക്രമത്തില്‍ 62 ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിങ് ടീമുകളെയും തയാറാക്കിയിട്ടുണ്ട്. 
ഇവയിലോരോന്നിലും ഒരു ഓഫിസറും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമുണ്ടാകും. ഓരോ ഇലക്ഷന്‍ സര്‍ക്ക്ളുകളിലും സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരെ കൂടാതെ അടിയന്തര ആവശ്യങ്ങള്‍ക്ക് ഒരു സബ് ഇന്‍സ്പെക്ടറും 10 പൊലീസുകാരുമടങ്ങുന്ന സ്ട്രൈക്കിങ് ഫോഴ്സിനെയും തയാറാക്കിയിട്ടുണ്ട്. 
ജില്ലയെ അഞ്ച് സബ് ഡിവിഷനുകളായി തിരിച്ച് അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ ഡിവൈ.എസ്.പിമാര്‍ക്കും രണ്ട് സബ് ഇന്‍സ്പെക്ടറും 20 പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഫോഴ്സിനെ അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ നല്‍കിയിട്ടുണ്ട്. അഞ്ച് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 170 പൊലീസുകാരടങ്ങുന്ന അഞ്ച് സ്ട്രൈക്കിങ് ഫോഴ്സിന്‍െറ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരും 10 പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. 
ഓരോ പോലീസ് സ്റ്റേഷനുകളിലുമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും എല്ലാ സര്‍ക്ക്ളുകളിലും ഓരോ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. 
ഓരോ ടീമിലും ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമാണുള്ളത്. കൂടാതെ 72 പേരടങ്ങുന്ന മറ്റൊരു സ്ട്രൈക്കിങ് ഫോഴ്സിനെ ജില്ലാ ആംഡ് റിസര്‍വ് ക്യാമ്പില്‍ അടിയന്തര ഘട്ടങ്ങള്‍ നേരിടാനായി സജ്ജമാക്കിയിട്ടുണ്ട്. 
ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.